കോവിഡ് വകഭേദം അതിവേഗം പടരുന്നു;അമേരിക്കയടക്കം 23 രാജ്യങ്ങളില്‍ 'സിക്കാഡ' സ്ഥിരീകരിച്ചു, ഇന്ത്യയിലും ജാഗ്രത
വാഷിങ്ടണ്‍: ആഗോളതലത്തിൽ വീണ്ടും ആശങ്ക പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം 'സിക്കാഡ' (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി 70-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച വകഭേദമാണിതെന്നതാണ് ആരോഗ്യവിദഗ്ധരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. എന്താണ് സിക്കഡ? 2021ൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.3. വർഷങ്ങളോളം മണ്ണടിയിൽ ഒളിച്ചിരുന്ന ശേഷം പുറത്തുവരുന്ന 'സിക്കഡ' എന്ന ഷഡ്പദത്തിന്റെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ൽ ഇത് കൂടുതൽ വ്യാപകമായി പടരാൻ തുടങ്ങി. ഇപ്പോൾ 20 ലധികം രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിട്ടുള്ള 70 മുതൽ 75 വരെയുള്ള മാറ്റങ്ങൾ കാരണം ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെൽപ്പുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.