ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച; 40 രാജ്യങ്ങളുടെ യോഗം ഇന്ന്

  തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 40 രാജ്യങ്ങളുടെ യോഗം ഇന്ന്. ഹോര്‍മുസ് ഉപരോധവും ആഗോള എണ്ണ, വാതക വിതരണത്തിലുണ്ടാകുന്ന അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. യുകെയും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന യോഗത്തില്‍ ഏകദേശം 40 രാജ്യങ്ങള്‍ പങ്കെടുക്കും. എന്നാല്‍ യോഗത്തില്‍ യുഎസ് പങ്കെടുക്കില്ല. കടല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കുകയും കപ്പലുകള്‍ക്ക് ഈ പാതയിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോകാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയുമാണ് ഈ യോഗത്തിന്റെ ലക്ഷ്യം.
ഈയിടെയുള്ള പോസ്റ്റുകൾ

ശബരിമല സ്വര്‍ണക്കൊള്ള; ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരേ ഹരജി നല്‍കി പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

  തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരേ ഹരജി നല്‍കി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പോറ്റി ഹരജി സമര്‍പ്പിച്ചത്. ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ അപകീര്‍ത്തികരവും അവാസ്തവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിന് ഭാരവാഹികള്‍ക്ക് തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്നാണ് ഹരജി.

വനിതാ സംവരണ ബില്ലിന്മേല്‍ വോട്ടെടുപ്പ് ഇന്ന്

  ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നതേ അംഗീകരിക്കൂ എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കുമ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയര്‍ത്തുന്ന പ്രധാന വാദം. ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ പാര്‍ലമെന്റില്‍ വനിതാ ബില്ലില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രാത്രി സംസാരിച്ച ഫ്രാന്‍സിസ് ജോര്‍ജ് എംപി വലിയ വിമര്‍ശനമുന്നയിക്കുന്നത് കണ്ടു സഭയില്‍. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ വിമര്‍ശനം. ബില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.

നിതിൻ രാജിന്റെ മരണം: ഡോ.കെ. റാമിനെ കോളജില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്.കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം,പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോഴിക്കോട്: പന്തീരാങ്കാവിലെ ദേശീയപാതയിലെ ടോൾ പിരിവിൽ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്ന പരാതിയിലാണ് ഇടപെടല്‍.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.

കേരളത്തില്‍ 19 വരെ കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനല്‍ച്ചൂട് കടുക്കും. ഈ മാസം 19 വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

  തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്‌കൂൾ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്‌കൂൾ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.