കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം. രണ്ട് ദിവസം മുന്‍പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. പുല്ലിച്ചിറ സ്വദേശികളായ രാജേഷ് – ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്. കുട്ടിയുടെ തലക്കും മുഖത്തുമടക്കം 20 പരിക്കുകളുണ്ട്. പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നത് കൊണ്ട് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 24 പേര്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചതായാണ് കണക്ക്. നിയമസഭയിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഈ കണക്ക് വ്യക്തമാക്കിയത്