അച്ഛന്റെ മരണാനന്തര ചടങ്ങ് നടത്താൻ സഹോദരൻ പണം ആവശ്യപ്പെട്ടു; മകൾ ചിതയ്ക്ക് തീ കൊളുത്തി ചടങ്ങ് പൂർത്തിയാക്കി
പിതാവിന്റെ അന്ത്യകർമങ്ങൾ നടത്താൻ സഹോദരൻ പണം ആവശ്യപ്പെട്ടതോടെ മകൾ ചടങ്ങുകൾ ഏറ്റെടുത്ത് പൂർത്തിയാക്കി. ആന്ധ്രപ്രദേശിലെ എൻടിആർ ജില്ലയിലുള്ള ഗ്രാമത്തിലാണ് സംഭവം. എൺപതുകാരനായ ഗിഞ്ചുപള്ളി കൊട്ടയ്യയാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ആചാരപ്രകാരം ഇദ്ദേഹത്തിന്റെ മൂത്ത മകനായിരുന്നു അന്ത്യകർമങ്ങൾ പൂർത്തിയാക്കി ചിതയ്ക്ക് തീകൊളുത്തേണ്ടിയിരുന്നത്.
എന്നാൽ കൊട്ടയ്യയുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്ന മകൻ ചടങ്ങ് നടത്താൻ വിസമ്മതിക്കുകയായിരുന്നു. അച്ഛന്റെ ചിതയ്ത്ക്ക് കൊളുത്തണമെങ്കിൽ താൻ ആവശ്യപ്പെട്ട പണം നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
കൊട്ടയ്യ ജീവിച്ചിരുന്നപ്പോൾ മകനുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ നടന്നിരുന്നത്. അടുത്തിടെ സ്വന്തം ഭൂമി വിറ്റ വകയിൽ കൊട്ടയ്യയ്ക്ക് ഒരു കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ 70 ലക്ഷം രൂപ ഇദ്ദേഹം മകന് നൽകി. ബാക്കി മുപ്പത് ലക്ഷം കൈവശം വെക്കുകയും ചെയ്തു.
എന്നാൽ, തനിക്ക് ലഭിച്ച എഴുപത് ലക്ഷത്തിൽ തൃപ്തനാകാതിരുന്ന മകൻ കൊട്ടയ്യയുടെ പക്കലുള്ള പണത്തിനു വേണ്ടി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പണം ലഭിക്കാൻ ഇയാൾ പിതാവിനെ ഉപദ്രവിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മകന്റെ ഉപദ്രവം സഹിക്കാനാകാത്തതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കൊട്ടയ്യയും ഭാര്യയും മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇദ്ദേഹം മരണപ്പെടുന്നതും. വിജയലക്ഷ്മിയാണ് അവസാന നാളുകളിൽ കൊട്ടയ്യയെ പരിചരിച്ചിരുന്നത്. വെള്ളിയാഴ്ച്ചയാണ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊട്ടയ്യ മരിക്കുന്നത്. തുടർന്ന് വിജയലക്ഷ്മി സഹോദരനെ വിവരമറിയിച്ചു.
എന്നാൽ പിതാവിന്റെ മൃതദേഹം എടുക്കാനോ ചടങ്ങുകൾ നടത്താനോ മകൻ തയ്യാറായില്ല. അന്ത്യകർമങ്ങൾ പൂർത്തിയാക്കണമെങ്കിൽ പിതാവിന്റെ പക്കലുള്ള ബാക്കി പണം നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് മറ്റു വഴികളില്ലാതെ വിജയലക്ഷ്മി അന്ത്യകർമങ്ങൾ നടത്തുകയും അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തുകയും ചെയ്യുകയായിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ