ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാപ്പു പറഞ്ഞതിന് പിറകെ യു. പ്രതിഭ എംഎല്‍എ എഫ്ബി അക്കൗണ്ട് ഉപേക്ഷിച്ചു

 
കായംകുളത്തെ വോട്ടുചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മാപ്പു പറഞ്ഞ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ച്‌ യു.പ്രതിഭ എംഎല്‍എ. കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നും കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നും കുറ്റപ്പെടുത്തി പോസ്റ്റിട്ടതില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു. സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നുവെന്നും പ്രതിഭ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എഫ്ബി അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത്.വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ലെന്നും കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു. വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച്‌ എംഎല്‍എയുടെ വിശദീകരണം തേടി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്ബ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.പാര്‍ട്ടി ഫോറത്തില്‍ പറയാതെ നവമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തല്‍. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും, മണ്ഡലത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായെങ്കിലും പാര്‍ട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ ഒരു പാര്‍ട്ടി വേദിയിലും എംഎല്‍എ ഉന്നയിച്ചിരുന്നില്ല. ജില്ലാ സമ്മേളനത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണം അച്ചടക്ക ലംഘനമെന്നും വിലയിരുത്തലുണ്ട്. എംഎല്‍എയുടെ പോസ്റ്റ് സംഘടന വിരുദ്ധമെന്ന ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു.യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂര്‍ണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിര്‍ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.

അവസാന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്..ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാന്‍. ഇന്നത്തെ ഞാനാക്കി എന്നെ വളര്‍ത്തിയത് ഞാന്‍ സ്‌നേഹിക്കുന്ന എന്‍റെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളില്‍ എന്നതുപോലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നല്‍കി നിലനിര്‍ത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ സ്‌നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു മാത്രമാണ് ഞാന്‍ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിര്‍വഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘര്‍ഷം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും.. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയില്‍ അത് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഞാന്‍ മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ ഇടയായത്. തികച്ചും വ്യക്തിപരമായ മനോദുഃഖത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതില്‍ എനിക്ക് വാക്കുകള്‍ക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നില്‍ നിന്നും ഉണ്ടാവില്ല. എന്റെ വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവരില്‍ ഓരോരുത്തരോടും ഞാന്‍ വ്യക്തിപരമായി ഹൃദയപൂര്‍വ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സില്‍ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം.

എംഎല്‍എ എന്ന നിലയില്‍ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്‍റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ എന്നും നില കൊണ്ടിട്ടുള്ളത്.എന്‍റെ പാര്‍ട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. സമൂഹ മാധ്യമ വേദികളില്‍ നിന്നുംതാല്‍ക്കാലികമായി കുറച്ചു നാള്‍ വിട്ടുനില്‍ക്കുന്നു. സമൂഹ മാധ്യമ വേദികളില്‍ ഇന്നലെകളില്‍ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്ന ആയിരക്കണക്കായ സ്‌നേഹ മനസ്സുകളോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമര്‍ശനങ്ങളുമായ് ആത്മാര്‍ത്ഥത കാട്ടി വരോടും എന്‍റെ കടപ്പാടും അറിയിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.