ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ ടിഎംസി ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി നീക്കം. കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും.
സംഘർഷസഹചര്യം കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി പാടെ പാളി. തെരഞ്ഞെടുപ്പിന് ശേഷവും വ്യാപക സംഘർഷങ്ങളാണ് ബംഗാളിൽ പൊട്ടിപ്പുറപ്പെട്ടത്. സംഘർഷങ്ങളിലും വെടിവെപ്പിലും ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻറ് ഉൾപ്പെടെ രണ്ട് ബിജെപി പ്രവർത്തകർക്കും രണ്ട് ടിഎംസി പ്രവർത്തകർക്കും ജീവൻ നഷ്ടമായി. ബീർഭും, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, ബങ്കുറ എന്നീ ജില്ലകളിൽ ഉണ്ടായ സംഘർഷങ്ങളിൽ 20ലധികം പേർക്കും പരിക്കേറ്റിട്ടുണ്ട്.വിജയാഘോഷങ്ങൾക്കൊപ്പം ടിഎംസി ഓഫീസുകൾ ബിജെപി പ്രവർത്തകർ ലക്ഷ്യം വെച്ചതും സംഘർഷം മൂർച്ഛിച്ചു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ജെസിബി ഉപയോഗിച്ച് തകർത്തതും ഇരുവിഭാഗവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. വിവിധ സംഘർഷങ്ങളിലായി 430 പേരെ അറസ്റ്റ് ചെയ്തതാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ