പത്തനംതിട്ട: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. വിദേശത്ത് ജോലി ചെയ്യുന്ന വിവാഹിതയായ സ്ത്രീ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിനെ ജയിലില്‍ അടച്ചിരിക്കുന്നത്. കേസില്‍ മൂന്നു ദിവസം രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ വാദിക്കുക. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പ്രോസിക്യൂഷന്‍ വാദിക്കും. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടലില്‍ യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ