തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ സിഎഎ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇടപെടലുകളും സുപ്രീം കോടതിയില്‍ നടത്തുന്ന നിയമപോരാട്ടവും എടുത്തു പറഞ്ഞ് വോട്ടര്‍മാരെ സമീപിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചു. സിഎഎക്കെതിരെ മലപ്പുറമുള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനറാലികള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗീന്‍റെ നീക്കം. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് സിപിഎം റാലികള്‍ സംഘടിപ്പിക്കുന്നതെന്ന വിലയിരുത്തതിലാണ് ലീഗ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സിഎഎ വിരുദ്ധ റാലികള്‍ക്ക് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിപിഎം തുടക്കം കുറിച്ചത് മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തുന്ന റാലികള്‍ ന്യൂനപക്ഷ വോട്ടുകളെ ആകര്‍ഷിക്കാനാണെന്ന് ലീഗ് വിലയിരുത്തുന്നു. യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കിലും അതിനു കാത്തു നില്‍ക്കാതെ ലീഗ് സ്വീകരിച്ച സിഎഎ വിരുദ്ധ നടപടികള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം.
മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ച് സുപ്രീം കോടതിയില്‍ നടത്തുന്ന നിയമ പോരാട്ടങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയാകും ഇനി പ്രചാരണം. സിഎഎക്കെതിരായി പാര്‍ലമെന്‍രില്‍ സ്വീകരിച്ച നടപടികള്‍ എടുത്തു പറഞ്ഞ് പ്രചാരണം ഊര്‍ജ്ജിതമാക്കും. മുസ്ലീം ലീഗ് മത്സരിക്കുന്ന പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ യുഡിഎഫ് സിഎഎ വിരുദ്ധ റാലികളും സംഘടിപ്പിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ