ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ ഇതു മുൻപുതന്നെ വിശദീകരിച്ചതാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പുർ വിഷയം ഏതു ദിവസം പാർലമെന്റിൽ ചർച്ചയ്ക്ക് എടുക്കണമെന്നു സ്പീക്കർ തീരുമാനിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് എൻ.കെ. പ്രമേചന്ദ്രൻ എംപി ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്.
മേയ് മൂന്നിന് ആരംഭിച്ച കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷം ഇന്നലെ ആദ്യമായി പാർലമെന്റിനു പുറത്തുവച്ചു പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങളുണ്ടായെന്ന പരാമർശത്തോടെയാണു മോദി മണിപ്പുരിനെക്കുറിച്ചു പറഞ്ഞത്. 140 കോടി ജനങ്ങളും നാണം കൊണ്ടു തലകുനിക്കേണ്ടിവരുന്ന സംഭവങ്ങളാണുണ്ടായത്. മണിപ്പുരിൽ നടന്ന സംഭവങ്ങൾ മനസ്സിൽ വേദനയും രോഷവും നിറയ്ക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ