ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി

  കാസർകോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി ഹൊസ്ദുർഗിൽ നിന്ന് പി.അജിത് കുമാറിനെ മാറ്റി നിയമിച്ചു. അമ്പലത്തറ ഇൻസ്പെക്ടർ ആയ കെ പി ഷൈൻ ആണ് പുതിയ വിദ്യാനഗർ ഇൻസ്പെക്ടർ. എൻ പി രാഘവനെ മേൽപ്പറമ്പിലും ചിറ്റാരിക്കാലിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലും വിദ്യാനഗറിൽ നിന്ന് യുപി വിപിനെ ബേക്കലിലും മാറ്റി നിയമിച്ചു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിനെ ഹൊസ്ദുർഗിലും അനിൽകുമാറിനെ ബദിയടുക്കയിലും ആദൂരിലും നിയമിച്ചു. ബേക്കലിൽ നിന്ന് എം.വി.ശ്രീദാസിനെ ചീമേനിയിലും മാറ്റി നിയമിച്ചു. കുമ്പള ഇൻസ്പെക്ടർ ജിജേഷിനെ കാസർകോട് വിജിലൻസിലും നിയമിച്ചു. മേൽ പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറാണ് പുതിയ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ.
ഈയിടെയുള്ള പോസ്റ്റുകൾ

കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം പ്രവർത്തകൻ ; പ്രതി അറസ്റ്റിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി

കണ്ണൂർ : കണ്ണൂരിൽ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം രാജേഷ് പി പി . സംഭവത്തിൽ അറസ്റ്റിലായ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂത്തുപറമ്പ് നഗരസഭയിലെ സിപിഎം നാലാം വാർഡ് കൗൺസിലറാണ് പി പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 77 കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. പ്രതി ഹെൽമറ്റ് വച്ചിരുന്നതിനാൽ ജാനകിക്ക് ആളെ തിരിച്ചറിയാനായില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് രാജേഷ് പിടിയിലായത്.

കണക്കുകൾ സൂക്ഷിക്കുന്നതിൽ പരാജയം, ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ കാണാനില്ല'; തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

  കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 10 വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്ററാണെന്നും ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

  ന്യൂഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒൻപത് നില കെട്ടിടത്തിന്റെ മൂന്ന് നില പൂർണമായും കത്തി. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു.

പെരിയ ഇരട്ടക്കൊല കേസ്; രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍

  പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കൂടി പരോള്‍ അനുവദിച്ചു. കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത്.

സംസ്ഥാനത്ത് ഏഴ് ദിവസം കൂടി മഴ തുടരും; ഒമ്പത് ജില്ലകളി‍ൽ ഇന്ന് യെല്ലോ അലേർട്ട്

  തിരുവനന്തപുരം: തുലാം മാസത്തിലേക്ക് കടക്കാനിരിക്കേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാ​ഗ്രതാ നിർദേശം.

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

  പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.